National
ചെന്നൈ: ബംഗാളിലും ആസാമിലും ഭരണം പിടിക്കുകയും കേരളത്തിൽ മൂന്നു സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതിനിടയിലും തമിഴ്നാട്ടിൽ ബിജെപിക്കു കനത്ത പ്രഹരം. 2021 തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയിരുന്ന ബിജെപി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. അതും നേരിയ ഭൂരിപക്ഷത്തിന്.
എം. ഭോജരാജൻ ഉദഗമണ്ഡലം സീറ്റിൽ 976 വോട്ടിന് ജയിച്ചതാണ് ഇത്തവണത്തെ ഏക ആശ്വാസം. തമിഴ്നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) ഘടകകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി 27 സീറ്റിൽ മത്സരിച്ചിട്ടാണ് ഒറ്റ സീറ്റ് വിജയത്തിലേക്ക് ഒതുങ്ങിയത്.
കോയമ്പത്തൂർ, മോഡക്കുറിച്ചി, നാഗർകോവിൽ, തിരുനൽവേലി എന്നിവടങ്ങളിലാണ് നിലവിൽ ബിജെപിക്ക് എംഎംഎമാർ ഉണ്ടായിരുന്നത്. എന്നാൽ, പാർട്ടിയിലെ പ്രമുഖരെല്ലാം ഇത്തവണ പരാജയപ്പെട്ടു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ (അവനാഷി), പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (സത്തൂർ), മുൻ തെലങ്കാന ഗവർണർ തമിഴ്സൈ സൗന്ദരരാജൻ (മൈലാപ്പൂർ), ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), നിലവിലെ എംഎൽഎ എം.ആർ. ഗാന്ധി (നാഗർകോവിൽ), എസ്.വി.വിജയധരാണി എന്നിവരെല്ലാം തോൽവി ഏറ്റുവാങ്ങി.
സി.ഉദയകുമാർ (ഗന്ധർവകോട്ടൈ), എൻ.രാമചന്ദ്രൻ (പുതുക്കോട്ട), ബിജെപി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കവിത ശ്രീകാന്ത് (അറന്തങ്കി), ദക്ഷിണേന്ത്യൻ ഫോർവേഡ് ബ്ലോക്ക് നേതാവ് കെ.സി. തിരുമാരൻ (തിരുപ്പത്തൂർ), പൊൻ. വി.ബാലഗണപതി (മാനാമധുര), രാമ ശ്രീനിവാസൻ (മധുര സൗത്ത്), ജിബിഎസ് കെ.നാഗേന്ദ്രൻ (രാമനാഥപുരം), അനന്തൻ അയ്യസ്വാമി (വാസുദേവനല്ലൂർ), കെ.ആർ.എം. രാധാകൃഷ്ണൻ (തിരുച്ചെന്തൂർ), എസ്.പി.ബാലകൃഷ്ണൻ (രാധാപുരം), ടി.ശിവകുമാർ (കോളച്ചൽ), പി.രമേശ് (പത്മനാഭപുരം) എന്നിവരും തോറ്റു.
എൻഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) അഞ്ച് സീറ്റുകളിൽ ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. വിടിയൽ എസ്.ശേഖർ (ഒട്ടഞ്ചത്തിരം), എം.കെ.ആർ. അശോക് കുമാർ (കുംഭകോണം), എം. യുവരാജ (ഈറോഡ് വെസ്റ്റ്), വി.എം. കാർത്തികേയൻ (റാണിപേട്ട്), ജെ. നിവിൻ സൈമൺ (കില്ലിയൂർ) എന്നിവരാണ് തോറ്റത്. രാജപാളയത്ത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച തമിഴക മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യന്റെ ഭാര്യ പ്രിസില്ല പാണ്ഡ്യനും പരാജയപ്പെട്ടു.
എഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.62% വോട്ടാണ് ബിജെപി നേടിയിരുന്നത്. അതേസമയം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കാതെയും മുന്നണിയില്ലാതെയും മത്സരിച്ച് 11.24 ശതമാനം വോട്ട് നേടിയിരുന്നു.
അവിടെനിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ താഴേക്കു പോയത്. ഇത്തവണ പാർട്ടിക്ക് കഷ്ടിച്ച് മൂന്നു ശതമാനമാണ് പാർട്ടിക്കു കിട്ടിയ വോട്ട് വിഹിതം. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പു പോരും മറ്റുമാണ് പാർട്ടിക്കു തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ അടക്കമുള്ള നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അണ്ണാമലൈയെ പാർട്ടി അനുനയിപ്പിച്ചത്. മാത്രമല്ല, ടിവികെ തരംഗവും ബാധിച്ചു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണ് ടിവികെയ്ക്കുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയിന്റെ നീക്കം.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച സിപിഎം നേതൃത്വത്തെ വിജയ് നേരിട്ട് ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ മണ്ഡലങ്ങളിൽ വിജയിച്ച രണ്ട് എംഎൽഎമാരാണ് സിപിഎമ്മിനുള്ളത്. ഇവരുടെ പിന്തുണ ടിവികെയ്ക്ക് നിർണായകമാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.
ടിവികെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. "യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ല" എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിജയിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് അനുമോദനം അറിയിച്ചതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്-ടിവികെ സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് ഡിഎംകെക്കൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ ഡിഎംകെ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിലപാട് മാറ്റുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയവും പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും ഡിഎംകെ സഖ്യത്തെ ഉലച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി സ്റ്റാലിനെയും വിളിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഭാവി നീക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല.
National
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ സേലത്ത് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു.
ദേശീയപാതയില്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസാണ് അപകടത്തില്‍പ്പെട്ടത്. സേലം പുതിയ ബസ്സ്റ്റാന്ഡിലേക്കു പോകുകയായിരുന്ന ബസ് മീഡിയന് തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒന്പതുപേര് സഞ്ചരിച്ച വാനില്‍ ഇടിച്ചശേഷം മറ്റൊരു ഇരുചക്രവാഹനവും തകര്‍ത്താണ് ബസ് നിന്നത്.
മരിച്ചവരില്‍ 11 മാസം പ്രായമുള്ള കുട്ടിയും അഞ്ചു വയസുള്ള പെണ്‍കുട്ടിയും ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനുപുറമെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും അമ്മയും മരിച്ചവരിൽ ഉൾപ്പെടുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിസയൻവിളയിലെ വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മരിച്ചവർ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായ എംഡിഎംകെയ്ക്ക് നാലു സീറ്റ് നല്കാൻ ധാരണ. ഇതിൽ മൂന്നു സീറ്റിൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണു മത്സരിക്കുക.
ഒരു സീറ്റിൽ പാർട്ടിചിഹ്നത്തിൽ മത്സരിക്കും. വൈകോ നേതൃത്വം നല്കുന്ന പാർട്ടിയാണ് എംഡിഎംകെ.
Movies
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ ബാല താരം മോണിക്ക ശിവ. അവാർഡ് കമ്മിറ്റിക്കെതിരെയും സർക്കാരിനെതിരെയുമാണ് താരത്തിന്റ വിമർശനം.
2016 മുതൽ 2022 വരെയുള്ള കാലയളവിലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, അർഹരായ കലാകാരന്മാരെ തഴഞ്ഞുകൊണ്ട് രാഷ്ട്രീയവും സ്വാധീനവും പുരസ്കാര നിർണയത്തിൽ പ്രതിഫലിച്ചുവെന്നാണ് താരം ആരോപിക്കുന്നത്.
അഞ്ചാം വയസിൽ അഭിനയരംഗത്തെത്തിയ താൻ 20-ഓളം ചിത്രങ്ങളിൽ ഭാഗമായെന്നും എന്നാൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നൽകിയതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും താരം പറയുന്നു.
എല്ലാവർക്കും നമസ്കാരം, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിജയികളുടെ പട്ടിക ഇന്നലെ പുറത്തു വന്നിരുന്നു. ഞാൻ ആ പട്ടിക ശ്രദ്ധിച്ചു.
എന്റെ അഞ്ചാം വയസു മുതൽ ഞാൻ ഈ സിനിമാ മേഖലയിൽ അഭിനയിച്ചു വരികയാണ്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം ഇരുപതോളം സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും പ്രേക്ഷകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ പോലും, ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ഓരോ വേഷത്തിനും എന്റെ പരമാവധി മികച്ച പ്രകടനം നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ‘കൈതി’, ‘രാക്ഷസൻ’, ‘കണാ’, ‘ആൺ ദേവതൈ’, ‘സംഗുചക്രം’ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ഇപ്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ വ്യക്തിയുടെ പ്രകടനം അത്തരമൊരു അംഗീകാരത്തിന് അർഹമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അവാർഡ് ലഭിക്കാത്തത് കൊണ്ടല്ല ഞാൻ ഈ വിഷയം സംസാരിക്കുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലായിരുന്നെങ്കിൽ ഞാൻ ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന് എനിക്ക് അറിയില്ല.
എന്നാൽ ആ കാലയളവിൽ എന്നെപ്പോലെ തന്നെ ശക്തവും അർഥവത്തുമായ വേഷങ്ങൾ ചെയ്യുകയും പ്രേക്ഷകരുടെ അഭിനന്ദനം നേടുകയും ചെയ്ത ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അവർ ആർക്കെങ്കിലും ഈ അവാർഡ് ലഭിച്ചിരുന്നെങ്കിൽ, അർഹതപ്പെട്ടവർക്ക് തന്നെയാണ് അംഗീകാരം ലഭിച്ചതെന്ന് കരുതി എനിക്ക് അത് അംഗീകരിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ ഉണ്ടായ സാഹചര്യം എനിക്ക് അംഗീകരിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാനമായി, ഇത് വ്യക്തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനത്താലോ നൽകപ്പെടുന്ന ഒരു സ്വകാര്യ അവാർഡല്ല. ഇത് സർക്കാർ നൽകുന്ന പുരസ്കാരമാണ്. യഥാർഥ പ്രതിഭകൾക്കുള്ള അഭിനന്ദനവും ഓരോ അഭിനേതാവിനും വളരെ പ്രധാനപ്പെട്ട ഒരു അംഗീകാരവുമാണിത്.
ഇത്തരം അംഗീകാരങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്താതിരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സത്യത്തിൽ, ഈ വിഷയത്തെ ചോദ്യം ചെയ്യാനും അഭിസംബോധന ചെയ്യാനും എനിക്ക് അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പുരസ്കാരങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും പതുക്കെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഈ വിഷയം ശ്രദ്ധിക്കണമെന്നും ഇതിലേക്ക് കണ്ണോടിക്കണമെന്നും ഞാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.ആത്മാർഥതയോടെ, മോണിക ശിവ.’’
ലോകേഷ് കനകരാജിന്റെ കൈതിയിലെ അമുദയായും, രാക്ഷസൻ, കനാ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമായ താരമാണ് മോണിക്ക.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നാല് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
National
ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് കെ .അണ്ണാമലൈ.
പുതുച്ചേരിയിൽ ഇതിനകം തന്നെ ഇരട്ട എഞ്ചിൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പാർട്ടി അധികാരത്തിൽ വന്നതിനുശേഷം തമിഴ്നാട്ടിലും ഇത് ആവർത്തിക്കുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
"2026-ൽ പുതുച്ചേരിയിൽ വീണ്ടും ദേശീയ ജനാധിപത്യ സഖ്യ സർക്കാർ രൂപീകരിക്കും. തമിഴ്നാട്ടിലും എൻഡിഎ സർക്കാർ രൂപീകരിക്കും. ബിഹാറിൽ എൻഡിഎ വിജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ നെഞ്ചിടിപ്പോടെയാണ് സംസാരിക്കുന്നത്. ഞങ്ങൾ ഒരു ടീമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. എന്നാൽ, കോൺഗ്രസ് അങ്ങനെയല്ല, സഖ്യത്തിനുള്ളിലെ മത്സരം മൂലമാണ് അവർ തോറ്റത്'- അണ്ണാമലൈ പറഞ്ഞു.
Kerala
കോയമ്പത്തൂർ: പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരേക്ക് സർവീസ് നടത്തിയ റോബിൻ ബസ് വീണ്ടും തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടപടി.
കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റോബിൻ ബസ് അടൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചത്. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരേ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത് വലിയ ചർച്ചയായിരുന്നു.